Tuesday, August 2, 2016

                                                     തണല്‍മരം

                 ദുഃഖ ത്തിന്റെ കാര്‍മേഘങ്ങള്‍ മൂടിയ മുഖവുമായി മധ്യവയസ്കയായ സാറ ആപ്പിസിന്‍റെ വരാന്തയിലിരിക്കുന്നു.
അഭിലാഷ്:-(മുഖത്ത് ചെറിയൊരു ചിരിയോടെ ) എന്താ ഇന്നും നീലന്‍ ചേട്ടനുമായി പിണങ്ങിയാണോ വന്നത്... ഏ..?
ആ ഒരൊറ്റ ചോദ്യം വിതുമ്മി നിന്ന കാര്‍മേഘങ്ങളെ പെയ്യിപ്പിച്ചു.
സാറ (ഗദ്ഗദത്തോടെ ) :- പോയി മോനെ......എന്‍റെ എല്ലാം .......... പോയി......
അനാവശ്യ ചോദ്യത്തിന്‍റെ വീര്‍പ്പുമുട്ടലോടെ അഭിലാഷ് ആപ്പിസിനുള്ളി ലേക്ക് പോയി. പെയ്തൊഴിഞ്ഞ ദുഃഖത്തിന്‍റെ തുള്ളികള്‍ അവിടവിടെയായി അഭിലാഷിലും കാണാമായിരുന്നു.
ആരെയും കോരിത്തരിപ്പിക്കുന്ന ശരീര ഭാഷയുള്ള സാറ ചേടത്തി ആപ്പീസ് മുറികള്‍ തൂത്തുവാരിക്കൊണ്ടിരുന്നു.അവരുടെ അടുത്തു കൂടി അഭിലാഷ് പുറത്തേയ്ക്ക് പോയി . സാറ ചേടത്തിയ്ക്ക് തന്‍റെ ജോലി ചെയ്യാന്‍ പോലും പറ്റാത്ത തരത്തില്‍ ദുഃഖം അവരെ കൂടുതല്‍ കൂടുതല്‍ വരിഞ്ഞു മുറുക്കിയിരിക്കുന്നു. നീലന്‍ ചേട്ടന്റെ മരണം അവരില്‍ ഉളവാക്കിയ മാറ്റം അതിശയം ജനിപ്പിക്കുന്നു.ഒരു വിധം തന്‍റെ ജോലി ചെയ്തു എന്ന് വരുത്തിയ ശേഷം സാറ എപ്പോഴും ഇരിക്കാറുള്ള മാവിന്‍ ചുവട്ടിലേക്ക് ഉരുണ്ടു നീങ്ങി. മുട്ടിനു മുകളിലേയ്ക്ക് തിരുകിവെച്ച സാരി അഴിച്ചിടാതെ ഏതോ യന്ത്രത്തെപ്പോലെ അവര്‍ ഇരുണ്ട പച്ചപ്പിനു താഴെ മറ്റൊരു ഇരുളായി ഇരുന്നു.
നീലന്‍ ചേട്ടന്‍റെ ഭാര്യക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് രാവിലെ മുതല്‍ ഫ്ലാറ്റിനു താഴെ കാത്തു നില്‍ക്കുകയാണ് സാറ. എന്തിനാ ഞാനായിട്ട് വെറുതെ ...രാവിലെ തന്നെ അവര്‍ക്കിടയില്‍ വഴക്കുണ്ടാക്കുന്ന ഒരു കാരണമായി തീരുന്നത്. നീലന്‍ ചേട്ടന്‍ താഴേയ്ക്ക് വരുന്നത് വരെ ഇവിടെ കാത്തിരിക്കാം.. ആ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. മനസ്സില്ലാമനസ്സോടെ മുകളിലേയ്ക്കുള്ള പടവുകള്‍ മിനിറ്റ് സൂചിയെപ്പോലെ സാറ കയറാന്‍ തുടങ്ങി. പണയം വെച്ച എന്‍റെ മാലയും കുട്ടികള്‍ക്കുള്ള തുണികളും നീലന്‍ ചേട്ടന്‍ ഇന്ന് എടുത്തു തരാമെന്ന് പറഞ്ഞതാണ് . സെക്കന്റ് സൂചി പോലെ മണിക്കൂര്‍ സൂചി പലവട്ടം കറങ്ങി. ഇനി എപ്പോഴാണ് ഇതൊക്കെ....ചിന്തകളുടെ വരിതെറ്റാതെയുള്ള സഞ്ചാരത്തിനൊടുവില്‍ സാറ നീലന്‍ ചേട്ടന്‍റെ മുറിക്ക് മുന്നില്‍ എത്തി.തുറന്നിട്ടിരിക്കുന്ന മുറി കഴുകി വൃത്തിയാക്കുന്ന സ്ത്രീയോട് മനസില്ലാമനസോടെ സാറ ചോദിച്ചു- നീലന്‍ ചേട്ടന്‍ ?
സ്ത്രീ :- അങ്ങേര് ചത്തു പോയല്ലോ.. അങ്ങേരുടെ സഞ്ചയനാന്ന്‍.
മ്ലാനമായ മുഖത്തോടും ഹൃദയ ഭാരത്തോടും കൂടിയാണ് അഭിലാഷ് വീട്ടിലേക്ക് പോയത്. യാത്രയിലുടനീളം സാറ അഭിലാഷിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
തന്‍റെ പുതിയ ആപ്പിസിലേക്ക് അഭിലാഷ് നേരത്തെ തന്നെ എത്തി. സ്ഥലത്തിന്‍റെ പരിചയമില്ലായ്മയും പുതിയ അന്തരീക്ഷത്തിന്റെ ശ്വാസം മുട്ടലും അവനില്‍ കാണാം. പാര്‍ട്ട് ടൈം സ്വീപേഴ്സ് ഉള്ളതിനാല്‍ രാവിലെ തന്നെ ആപ്പീസ് തുറന്നിരുന്നു.വശ്യമായ ശരീര ഭാഷയോട് കൂടിയ ഒരു സ്ത്രീ കുനിഞ്ഞു നിന്ന് തൂക്കുന്ന ദൃശ്യമാണ് അഭിലാഷിനെ വരവേറ്റത്.. ഉടുത്തിരിക്കുന്ന സാരി മുട്ടിനുമേലെ എടുത്തു കുത്തിയിരിന്നു.അപരിചിതനെ കണ്ട മുഖ ഭാവത്തോടെ കുറെ നേരം നോക്കിയിട്ട് മനസില്ലാ മനസോടെ അവര്‍ ചോദിച്ചു ...."ആരാ ??? ആപ്പിസറന്മാര്‍ വരുമ്പോള്‍ 10മണി കഴിയും".
അവരുടെ നില്‍പ്പും മട്ടും ഭാവവും ഒന്നും എനിക്ക് തീരെ രസിച്ചില്ല .ആ അനിഷ്ടത്തോടെ തന്നെ ഞാന്‍ പറഞ്ഞു - ഇവിടെ പുതുതായി ജോയിന്‍ ചെയ്യാന്‍ വന്നതാ.
മറ്റു ചോദ്യങ്ങളും കുശലങ്ങളും ചോദിക്കുന്നതിനു മുന്നേ ഞാന്‍ അവിടെ നിന്നുമിറങ്ങി..
ദിവസങ്ങള്‍ കഴിയുംതോറും നീരസം വളരെ നല്ല അടുപ്പത്തിലേയ്ക്ക് മാറി. സാറയ്ക്ക് തന്‍റെ മനസ് തുറക്കാനും മറ്റുമുള്ള ഒരാളായി ഞാന്‍ മാറി. ഏത് വൈകാരിക പദത്തിനാണ് അവര്‍ക്ക് എന്നോടുള്ള അടുപ്പത്തിന്റെ ആഴം മനസ്സിലാക്കിത്തരാന്‍ പറ്റുകയെന്നത് എനിക്കറിയില്ല.
നീലന്‍ ചേട്ടനും സാറയും ഒരുമിച്ച് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു - ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണല്ലോ ?
സാറ:- അയ്യോ...മോനെ അതെന്‍റെ കെട്ടിയോനൊന്നുവല്ല..
പിന്നെന്താപ്പാ .....കാമുകി കാമുകന്മാരോ ഞാന്‍ കളിയാക്കി ചോദിച്ചു.
പുറമേ നിന്ന് നോക്കുന്നോര്‍ക്ക് അങ്ങനെന്തും പറയാം കുഞ്ഞേ- സാറ.
ചേട്ടാ കുറച്ചൊന്നു നീങ്ങിയിരുന്നെ ഞാനും കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒരു യാത്രക്കാരന്‍ തട്ടി വിളിച്ചപ്പോഴാണ് അഭിലാഷ് ഓര്‍മ്മയുടെ കയത്തില്‍ നിന്നും വലിഞ്ഞു കേറിയത്.
വീട്ടിലെത്തിയ അഭിലാഷിന്‍റെ ചിന്തയില്‍ മുഴുവനും നിറഞ്ഞു നിന്നത് സാറ ചേടത്തി പറഞ്ഞ സംഭാഷണവും അവരുടെ അവസ്ഥയും ആയിരുന്നു.
"പോയി മോനെ....നീലന്‍ ചേട്ടന്‍ പോയി......" മരണ വാര്‍ത്ത അറിയാതെ ഫ്ലാറ്റിനു മുന്നില്‍ കാത്തിരിക്കുന്ന സാറ ചേടത്തിയുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല.
ഒരു കുളിയും പാസ്സാക്കി, ചൂടു ചായയും കുടിച്ചു പതിവ് വായനശാല സന്ദര്‍ശനത്തിനായി അഭിലാഷ് വീട്ടില്‍ നിന്നിറങ്ങി. വായനശാലയില്‍ പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ ബാലു അവിടെ എത്തിയത്. അല്ലറ ചില്ലറ കവിയരങ്ങും എഴുത്തുമൊക്കെ ആയി നടക്കുന്ന ഒരു യുവ സാഹിത്യകാരനാണ് ബാലു.
ബാലു:- ഡാ....അഭി....എന്താ പരിപാടി ഏ ??? എന്തോന്നാടാ ഇപ്പോഴാണാ നിനക്ക് പത്രം വായിക്കാന്‍ സമയം കിട്ടിയേ ??
ആ ....ഞാന്‍ ചുമ്മാ....അഴിഞ്ഞ മുണ്ട് മടക്കി കുത്തി ഒരു ചെറു ചിരിയുമായി അഭിലാഷ് പുറത്തേയ്ക്കിറങ്ങി..
കൊച്ചു വര്‍ത്തമാനങ്ങളും ചിരിയുമായി അവര്‍ അമ്പലപ്പറമ്പിലെത്തി. അവിടെയാണ് പതിവ് ചര്‍ച്ചകള്‍ ഒക്കെ നടത്തുന്ന സ്ഥലം. കാറ്റും വെളിച്ചവും ആകാശവും ഒക്കെ ആവോളം ആസ്വദിച്ച് ഇരിക്കാന്‍ പറ്റിയ വിശാലമായ സ്ഥലം.
അഭിലാഷ്:- എഴുതാനുള്ള കഴിവും മറ്റും ഉണ്ടായിരുന്നേല്‍ ഞാന്‍ സാറ ചേടത്തിയുടെ കഥ എഴുതിയേനെ....നിനക്ക് വേണോങ്കി എഴുതാം....spark ഞാന്‍ തരാം.
ഞാന്‍ ......എഴുതാനോ....ബാലു പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു.
"മരണ വാര്‍ത്ത അറിയാതെ തന്‍റെ ആശ്രയമായിരുന്ന മനുഷ്യനെ പ്രതീക്ഷിച്ച് ഫ്ലാറ്റിനു താഴെ ഇരിക്കുന്ന സാറ ചേടത്തി , അവരുടെ മനോ വ്യാപാരം." ശരിക്കും thrilling and touching...ലോഹിത ദാസിനെ പോലുള്ളവര്‍ ജീവിച്ചിരുന്നേല്‍ ഹൃദയഹാരിയായ സിനിമ ഇറങ്ങിയേനെ.. എന്ത് ചെയ്യാം..നമുക്കൊന്നും ആ കഴിവില്ലാതെ പോയി. .. ഉള്ളവനാണേല്‍ പൊട്ടിച്ചിരിക്കുന്നു.
എന്താ ??? ഏ ...ഇന്നും രണ്ടു യുവ മിഥുനങ്ങളും പിണക്കത്തില്‍ ആണോ ??? അഭിലാഷ് ചോദിച്ചു.
സാറ:- അല്ല മോനെ ഇങ്ങേര് ഓരോന്നും പറഞ്ഞു എന്നെ വെറുതെ ചൊടിപ്പിക്കും.
നീലന്‍ :- പൊയ്ക്കോ...നിന്നെ ഞാന്‍.....
ഇങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ജീവിതം ആസ്വദിക്കുന്ന നീലന്‍ ചേട്ടനെയും സാറ ചേടത്തിയേയും അഭിലാഷ് അസൂയയോടുകൂടി നോക്കി.
മോനെ വയ്യട..... വല്ലാത്ത ശൂന്യത ....സാറ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ കുറ്റബോധത്തിന്റെ നിഴല്‍ മിന്നി മറയുന്ന പോലെ തോന്നി.നിനക്ക് അറിയാല്ലോ എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ആ മനുഷ്യന്‍ ആയിരുന്നു. ആ കൈത്താങ്ങ് ആണ് എനിക്ക് ഇല്ലാണ്ടായെ. നീലന്‍ ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഒന്നിനും ഒരു മുട്ട് ഇല്ലായിരുന്നു. എല്ലാവര്‍ക്കും പണം മതി മോനെ ....(നെടുവീര്‍പ്പിടുന്നു). എനിക്ക് ഇവിടെ ജോലി മേടിച്ചു തന്ന രഘു ഇപ്പോള്‍ വിളിക്കാറില്ല.
രഘു :- സാറ ചേടത്തിയെ .. ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ടേ...അപ്പൊ എങ്ങനാ.. ഏ ?? ഞാന്‍ ഇപ്പൊ ഒറ്റയ്ക്കാണ് വീട്ടില്‍
സാറ:- ഫ......പൊലയാടി മോനെ .. നിന്‍റെ തള്ളയെ ചെന്ന് വിളിയട കൂടെ കിടക്കാന്‍..... നിന്‍റെ ജോലി ദേ കെടക്കണ്.. കൊണ്ട കോണാത്തില്‍ വെച്ച് വെള്ളമൊഴി.
അഭിലാഷിന്‍റെ മനസ്സ് ഓര്‍മ്മപ്പുസ്തകത്തിലൂടെ അനുവാദം കൂടാതെ സഞ്ചരിച്ചു. പെട്ടെന്ന് തന്നെ യാത്ര നിര്‍ത്തി.
ചേട്ടത്തി വിഷമിക്കണ്ട.. അന്നത്തെ പ്രശ്നം കൊണ്ടാകും രഘു വിളിക്കാത്തതും മറ്റും. ചേച്ചി അതൊന്നും കാര്യമാക്കണ്ട.
ഒരു ഗ്രാമ പ്രദേശം. ക്രിസ്തീയ ചുറ്റുപാടുള്ള വീട്. പാവാടയും ബ്ലൌസും ഇട്ട സാറ. ക്രിസ്തീയ ചുറ്റുപാടാണെങ്കിലും അവള്‍ക്കിഷ്ടം കൃഷ്ണനെ ആണ്. തന്റെ പരിഭവങ്ങളും പരാതികളുമൊക്കെ അവള്‍ കൃഷ്ണനോടാണ് പങ്കു വെയ്ക്കുന്നത്. അത്ര സുഖകരമല്ലാത്ത ദാമ്പത്യ ജീവിതം ആയിരുന്നു അവളുടേത്‌. യാതൊരു വൃത്തിയുമില്ലാത്ത ഒരു കോലം. അതാണ്‌ അവളുടെ ഭര്‍ത്താവ് സണ്ണി.മദ്യവും മയക്കുമരുന്നും ഒക്കെ ആയി നടക്കുന്ന ഒരു വൃത്തികെട്ട മനുഷ്യന്‍. കണ്ടാല്‍ തന്നെ അറപ്പ് തോന്നുന്ന രൂപം. കുളിച്ചിട്ടു തന്നെ ദിവസങ്ങളായി.
സണ്ണി:- എടീ ...കൂത്തിച്ചി ...എന്ത് മൈര് ഒണ്ടാക്കുവാടി ??? ഇറങ്ങി വാടി..
ഒരു ഭാവ വ്യത്യാസവുമില്ലാതെ സാറ ഇറങ്ങി വന്നു.
സണ്ണി:- പുണ്ടച്ചി മോളെ....എന്താടി...വിളിച്ചാല്‍ നിനക്ക് ഇറങ്ങി വരാന്‍ ഇത്ര മടി ഏ ? നിസ്സംഗ ഭാവത്തില്‍ അങ്ങനെ നിന്നതല്ലാതെ സാറ ഒന്നും മിണ്ടിയില്ല.തന്‍റെ ദുഃഖങ്ങള്‍ അവള്‍ കൃഷ്ണനോട് പറയുന്നത് കേട്ടുണര്‍ന്ന സണ്ണി
ആരോടാടി നിന്റെ അടക്കം പറച്ചില്‍?? നിന്‍റെ രഹസ്യക്കാരന്‍ ആണോടി പൊലയാടി മോളെ....ഇതും പറഞ്ഞു തലയ്ക്കു കുത്തി പിടിച്ചു അവളെ കട്ടിലിലേക്ക് വലിച്ചിടുന്നു. കാമവെറിയോടെ അവളുടെ ശരീരത്തില്‍ അവന്‍ ഭ്രാന്തമായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.. യാതൊരു ഭാവഭേദവും കൂടാതെ സാറ അതിന് വഴങ്ങിക്കൊടുത്തു.അവളുടെ ബാല്യം മുതല്‍ എല്ലാം സഹിക്കാനുള്ള ഒരു മനസ് സാറ നേടിയിരുന്നു. അതുകൊണ്ട് തന്നെ അവളുടെ ഇപ്പോഴുള്ള ജീവിതത്തിലെ പ്രശ്നങ്ങള്‍ കൃഷ്ണനോട് പങ്കു വെച്ച് അവള്‍ ആശ്വാസം കൊണ്ടു.
സര്‍ക്കാര്‍ ജോലി കിട്ടിയ സാറ റോഡ്‌ മുറിച്ചു കടക്കാന്‍ പേടിയോടെ നിന്നപ്പോള്‍ സഹായ ഹസ്തവുമായി വന്നയാളാണ് നീലന്‍ ചേട്ടന്‍. കോടതി വരാന്തയില്‍ ഏതോ മുന്‍ജന്മ പുണ്യം എന്നപോലെ കിട്ടിയതായിരുന്നു നീലന്‍ ചേട്ടന് സാറയെയും , സാറയ്ക്ക് നീലന്‍ ചേട്ടനെയും . അവരുടെ ബന്ധം വളര്‍ന്നു. പ്രാപ്തി ഇല്ലാത്ത സാറയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള സ്ത്രീ ആക്കി നീലന്‍ ചേട്ടന്‍ മാറ്റിയെടുത്തു.
സാറ:- നീലന്‍ ചേട്ടനറിയാല്ലോ കാര്യങ്ങള്‍.. ... ഇപ്പൊ എനിക്ക് മക്കള്‍ നാലാണ്. കിട്ടുന്ന കാശാണെങ്കില്‍ ആ മനുഷ്യന്‍ കള്ളുകുടിച്ചു തീര്‍ക്കുവാ എന്താ ഞാന്‍ ചെയ്ക..ഒരു സഹായം ആകും എന്ന് കരുതി. എന്റെ വിധി അത്ര തന്നെ. എല്ലാം എന്‍റെ ഗുരുവായൂരപ്പന്‍റെ കളി. അവന്‍ കണ്ടു രസിക്കുവ. ആകെ കിട്ടിയ പുണ്യം എന്ന് പറയുന്നത് നിങ്ങളാ.
നീലന്‍: :- ഇതാ എനിക്ക് പിടി കിട്ടാത്തത് പെണ്ണെ... നീ ഒരു ക്രിസ്ത്യാനി ആയിട്ട് എന്തിനാ ഞങ്ങടെ ഗുരുവായൂരപ്പനെ കൂട്ടുപിടിക്കുന്നത്!!!
സാറ:- ആരായാലെന്താ എന്റെ നീലന്‍ ചേട്ടാ നമുക്ക് ഇഷ്ടമുള്ളവരെ അങ്ങ് വിളിക്കുവ.....അതിപ്പോ കൃഷ്ണന്‍ ആയാലും ഈശോ ആയാലും എന്താ??? എനിക്ക് കൂട്ട് കൃഷ്ണന്‍ ആണ്.. എന്തോ കഴിഞ്ഞ ജന്മത്തില്‍ ഞങ്ങള്‍ കാമുകി കാമുകന്മാരായിരിക്കണം.
നീലന്‍: :- എടി പെണ്ണെ എനിക്കാണേല്‍ ഒട്ടും വയ്യ . അത്യാവശ്യം ഷുഗര്‍ ഉണ്ട്, നെഞ്ചാണെങ്കില്‍ അതും പണിമുടക്ക്, ഇല്ലാത്ത അസുഖങ്ങളൊന്നും ഇല്ല. (നെടുവീര്‍പ്പിടുന്നു) നീ ആണ് എനിക്കൊരു ആശ്രയം. ആവശ്യത്തിലും കൂടുതല്‍ പണം ഉണ്ടെനിക്ക്. ഭാര്യ എന്ന ഒരു സാധനം ഉണ്ട്. മക്കള്‍ എല്ലാം വിദേശങ്ങളില്‍. ഈ വയസാം കാലത്ത് ഒരു കൈ സഹായത്തിനു പെണ്ണെ നീയെ ഉള്ളു... നീ മാത്രമാണ് എന്നോട് സ്നേഹത്തോടെ പെരുമാറുന്നതും മറ്റും മറ്റും.....ആ പറഞ്ഞിട്ടെന്തിനാ...... ആ പറഞ്ഞിട്ടെന്തിനാ (പതിയെ പറയുന്നു )
സാറ:- നാളെ തന്നെ നമുക്ക് ഡോക്ടറെ പോയി കാണാം. ഡോക്ട്ടറെ കണ്ട ശേഷം തരികെ ഫ്ലാറ്റിലെത്തിയ സാറയും നീലന്‍ ചേട്ടനും.
സാറ:- നീലന്‍ ചേട്ടാ ..ഓണം ആണ് ഇങ്ങു വരുന്നെ .. അറിയാല്ലോ?? എന്റെ മാല പണയത്തില്‍ ആണ്.. എന്റെ കൈയില്‍ ആണെ ഒരു ചില്ലി ക്കാശ് ഇല്ല.
നീലന്‍:- നീ പേടിക്കണ്ടടി പെണ്ണെ..നമുക്ക് വഴി ഉണ്ടാക്കാം. നിനക്കുള്ളത് ഞാന്‍ കരുതിയിട്ടുണ്ടെടി..
നീലന്‍::- എടി പെണ്ണെ ....നീ എന്റെ നെഞ്ച് ഒന്ന് തടകി തന്നെ.
എന്താ ഇപ്പൊ അങ്ങനെ തോന്നാന്‍ ...:- സാറ
നീലന്‍:- അറിയില്ല..എന്തോപോലെ ..ഒന്ന് തടകി ത്താ..
നെഞ്ച് തടകിക്കൊണ്ട് സാറ എപ്പോഴോ നീലന്‍ ചേട്ടന്‍റെ നിഴലിലേയ്ക്ക് അലിഞ്ഞു ചേര്‍ന്നു. ആ നിഴലില്‍ നീലന്‍ ചേട്ടനും ..അങ്ങനെ നിഴലുകളില്ലാത്ത മനോഹരമായ ഒരു ചിത്രത്തെപ്പോലെ അവര്‍ രൂപപ്പെട്ടുകൊണ്ടിരുന്നു....
..