Saturday, May 11, 2013

                      ഗതി മാറി വയനാടന്‍ സൗന്ദര്യത്തിലേക്ക് .....
               






2013 മെയ്‌ എട്ടാം തീയതി പാലക്കാടിന്‍റെ സൗന്ദര്യം ആസ്വദിക്കാം എന്നും പറഞ്ഞുകൊണ്ട് സുഹൃത്തിന്‍റെ വീട്ടിലേക്ക് യാത്ര ആയെങ്കിലും കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ രാത്രി 8.45 നു എത്തി . സുഹൃത്തുമായി ബസ്‌ സ്റ്റാന്റിനടുത്തുള്ള തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോള്‍ സുഹൃത്ത് പറഞ്ഞു നമുക്ക് യാത്ര വഴി തിരിച്ചു വയനാട്ടിലേക്ക് വിട്ടാലോ എന്ന് . അതാകുമ്പോള്‍ എനിക്കും ഒരു പുതിയ അനുഭവം ആയിരിക്കും . സുഹൃത്തിന്റെ ആ നിര്‍ദ്ദേശം ഞാന്‍ ആഹ്ലാദത്തോടെ അംഗീകരിച്ചു . അങ്ങനെ ഞങ്ങള്‍ അവിടെ നിന്നും നടന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും സമയം രാത്രി 9.20 . അപ്പോള്‍ തന്നെ കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന എറണാകുളം - ഓഖ വണ്ടി ഉടന്‍ തന്നെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തും എന്നറിവ് കിട്ടി. വളരെ പെട്ടെന്ന് തന്നെ ടിക്കെറ്റും കരസ്ഥമാക്കി പ്ലാറ്റ് ഫോമിലൂടെ ഓടി റെയില്‍ മുറിച്ചു കടന്നു രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ അതാ വീണ്ടും അറിയിപ്പ് വന്നു - വണ്ടി ഉടനെ തന്നെ എത്തും . ആ വണ്ടിയേയും പ്രതീക്ഷിച്ചുകൊണ്ട് നിരവധി ആളുകള്‍ ഞങ്ങള്‍ക്ക് മുന്‍പേ അവിടെ ഇരിപ്പുറപ്പിച്ചിരുന്നു . അപ്പോള്‍ ഒരു കാര്യം മനസിലായി വണ്ടിയില്‍ നല്ല തിരക്കായിരിക്കും എന്ന് ...വണ്ടി വന്നപ്പോള്‍ എങ്ങനെ എങ്കിലും ആദ്യം തന്നെ ചാടിക്കയറി സീറ്റ് ഉറപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും . പക്ഷെ വണ്ടിയില്‍ ഞങ്ങളുടെ കാല്‍ എങ്കിലും വെയ്ക്കാനുള്ള സ്ഥലം കിട്ടിയല്ലോ എന്ന ആശ്വാസത്തില്‍ അങ്ങനെ നിലയുറപ്പിച്ചു . മൂന്നര മണിക്കൂര്‍ നിന്നുള്ള ആ റയില്‍ യാത്ര ആദ്യ അനുഭവം ആയിരുന്നു എനിക്ക് . വെളുപ്പിന് ഒരു മണി ആയപ്പോള്‍ ഞങ്ങള്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ എത്തി . പക്ഷെ അത്രയം തിരക്ക് ആയിരുന്നിട്ടും ആ മൂന്നര മണിക്കൂര്‍ അത്ര ദൈര്‍ഘ്യമായി തോന്നിയില്ല . റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്‌ സ്റ്റേഷനിലേക്ക് നടന്നു പോകാം എന്ന സുഹൃത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ചു മുന്നോട്ട് നടന്നു .
മണിക്കൂറുകള്‍ക്കു മുന്‍പ് വരെ വളരെ സജീവമായിരുന്നു എന്ന് യാതൊരു സൂചനയും കാണിക്കാത്ത മിട്ടായിതെരുവിലൂടെ ഞങ്ങള്‍ നടന്നു . ആ സമയത്തും ഒന്ന് രണ്ടു ആളുകളെ ഞങ്ങള്‍ക്ക് തെരുവില്‍ കാണാന്‍ സാധിച്ചു , ഒപ്പം കടയുടെ പണികള്‍ തീരാത്തത് കൊണ്ട് അതിന്റെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളെയും . വഴിയില്‍ അല്പം സംശയം തോന്നിയതുകൊണ്ട് സംശയം തീര്‍ക്കാനായി ഞങ്ങള്‍ക്ക് ആ തൊഴിലാളികളുടെ സഹായം ലഭിച്ചു . രണ്ടു വര്‍ഷം മുന്പ് കോഴിക്കോട് എത്തിയപ്പോള്‍ കേട്ട അതെ മറുപടി വീണ്ടും കേള്‍ക്കാനിടയായി - ..കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ പണി നടക്കുന്നു എന്നും പുതിയ സ്റ്റാന്റില്‍ ചെല്ലണം എന്നും . സുല്‍ത്താന്‍ ബത്തേരി ബസ്‌ ഞങ്ങളെയും കാത്ത് സ്റ്റാന്‍ഡില്‍ കിടപ്പുണ്ടായിരുന്നു . ഞങ്ങളുടെ സീറ്റ് ബസില്‍ ഉറപ്പിച്ചതിനു ശേഷം സുഹൃത്ത് ഒരു കുപ്പി വെള്ളം വാങ്ങിക്കൊണ്ടു വന്നു . ആ തണുത്ത വെള്ളവും കുടിച്ച് വയനാട്ടിലേക്ക് ...
ഡാ ..നമ്മള്‍ ബത്തേരിയില്‍ എത്തി എന്ന് സുഹൃത്തിന്റെ തട്ടി വിളി ആണ് എന്നെ ഉറക്കത്തില്‍ നിന്നും എഴുന്നെല്പ്പിച്ചത് . അപ്പോഴേയ്ക്കും സമയം വെളുപ്പിന് 3.50 . എങ്ങനെ എങ്കിലും ഒരു റൂം തരപ്പെടുത്തി കിടന്നാല്‍ മതി എന്ന മനോഭാവം ആയിരുന്നു എനിക്ക് . അങ്ങനെ ഞങ്ങള്‍ ആദ്യം കണ്ട ടൂറിസ്റ്റു ഹോം ലക്ഷ്യമാക്കി നടന്നു . അവിടെ ചെന്ന് റൂം ഉണ്ടോ ചേട്ടാ എന്ന് തിരക്കി , ഒപ്പം വാടകയും . കേട്ട മാത്രയിലോ , കണ്ട മാത്രയിലോ അറിയില്ല ഉടനെ മറുപടി വന്നു , ഇവിടെ വാടക കൂടുതല്‍ ആണ് . നിങ്ങള്‍ അവിടെ കാണുന്ന സ്ഥലത്ത് തിരക്കി നോക്കു അവിടെ വാടക കുറവ് ആയിരിക്കും എന്ന് . അയാള്‍ എന്നിട്ട് ഒരു കാര്യം കൂടി പറഞ്ഞു -അവിടെ ഒരു തള്ളയാണ് ഇരിക്കുന്നത് . അവര്‍ വാടക 500 എന്നൊക്കെ പറയും . നിങ്ങള്‍ വല്ല ഇരുന്നൂറോ മുന്നൂറോ കൊടുത്താല്‍ മതിയെന്നും . അങ്ങനെ അയാള്‍ ചൂണ്ടിക്കാണിച്ച ലോഡ്ജ് ലക്ഷ്യമാക്കി നടന്നു . ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം ഒരു പ്രായമായ സ്ത്രീ അതിന്റെ വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്നു . ഞങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചു . അവര്‍ പറഞ്ഞു - റൂം ഉണ്ട് . വാടക 500 രൂപയാകും . ഞങ്ങള്‍ പറഞ്ഞു - അത് ഇത്തിരി കൂടുതല്‍ അല്ലെ ? കുറച്ചു അഡ്ജസ്റ്റ് ചെയ്തൂടെ . അങ്ങനെ കുറെ പറഞ്ഞപ്പോള്‍ ഒരു അമ്പതു രൂപ കുറയ്ക്കാം എന്ന് അവര്‍ പറഞ്ഞു . ക്ഷീണം കാരണം ആ റൂം എടുക്കാം എന്ന് ഞങ്ങള്‍ കരുതി . റൂം തുറന്നു കാണാന്‍ ആവശ്യപ്പെട്ടു . റൂം തുറന്നു നോക്കിയപ്പോള്‍ അതില്‍ നിറയെ പാറ്റകള്‍ ..അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു വാടക കൂടുതല്‍ ആണെന്നും ഇനിയും കുറയ്ക്കുമോ എന്നും ചോദിച്ചു . അവര്‍ പറഞ്ഞു ഇല്ല .. നിങ്ങള്‍ അപ്പുറത്തും ഇപ്പുറത്തും ഒക്കെ തെരക്ക് .. ഞങ്ങള്‍ പറഞ്ഞു ഈ റൂം ഞങ്ങള്‍ക്ക് വേണ്ട എന്ന് . ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി അടുത്ത സ്ഥലത്തേയ്ക്ക് .. രാവിലെ വന്നിട്ട് ...അങ്ങനെ തുടങ്ങി അവര്‍ അവരുടെ ബിസ്സിനസ് നടക്കാത്തതില്‍ ഉള്ള അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു .അത് കേള്‍ക്കാന്‍ ഞങ്ങള്‍ അവിടെ നിന്നില്ല . അടുത്ത സ്ഥലത്ത് എത്തി ഗോവണി കേറി മുകളില്‍ ചെന്ന് റൂം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഉറക്കച്ചടവില്‍ ഒരു സ്ത്രീ ഇല്ല എന്ന് പറഞ്ഞു . അങ്ങനെ മൂന്നാമത്തെ ലോഡ്ജ് ഞങ്ങള്‍ തന്നെ കണ്ടെത്തി . ആരാധന ടൂറിസ്റ്റ് ഹോം . കാഴ്ചയില്‍ തന്നെ ഇഷടപ്പെട്ടു , മനസ്സില്‍ വാടക കൂടുതല്‍ ആയിരിക്കും എന്ന് കരുതുകയും ചെയ്തു . ഉറക്കത്തില്‍ നിന്ന് ചേട്ടനെ വിളിച്ചുണര്‍ത്തി കാര്യം അന്വേഷിച്ചു . റൂം തുറന്നു കാണിച്ചു ,കുഴപ്പമില്ല , വാടക 550 ഇനിയും നടന്നു തിരക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തത് കൊണ്ടു ഞങ്ങള്‍ ആ പണി നിര്‍ത്തി .
ആ ലോഡ്ജില്‍ ഒട്ടിച്ചിരുന്ന ഭൂപടം നോക്കി പോകാനുള്ള സ്ഥലത്തിന്റെ വഴി മനസിലാക്കി . അപ്പോള്‍ ഒരു കാര്യം മനസിലായി . കാണാനുള്ള സ്ഥലങ്ങള്‍ പല ദിശകളില്‍ ചിതറി കിടക്കുകയാണ് . എങ്കിലും ആദ്യം ഇടയ്ക്കല്‍ ഗുഹ തന്നെ കാണാം എന്ന് തീരുമാനിച് ഒന്‍പതു മണി ആയപ്പോള്‍ റൂമില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി ബസ്‌ സ്റ്റെഷനിലെത്തി . ഞങ്ങള്‍ക്ക് പോകാനുള്ള ബസില്‍ കയറി ഇരുപ്പുറപ്പിച്ചു . സ്ഥലം എത്തുമ്പോള്‍ പറയണം എന്ന് കണ്ടക്ടറോഡ്‌ പറയുകയും ചെയ്തു . അങ്ങനെ വയനാടിന്‍റെ ഉള്‍പ്രദേശങ്ങളിലൂടെ ആ വണ്ടി നീങ്ങി . കയറ്റങ്ങളും ഇറക്കങ്ങളും ഇരുവശങ്ങളില്‍ നിറയെ പൂക്കളും പച്ചപ്പുകളും ഒക്കെ ആയി ആകെ കുളിര്‍മ പകരുന്ന കാഴ്ചകള്‍ . രവിയുടെ ഉഗ്രകോപം വയനാടിനെ സ്പര്‍ശിക്കാത്ത പോലെ തോന്നി . രവിക്ക് നന്നേ ചൂടും കുറവായിരുന്നു . നിറയെ ചക്കകളുമായ് പ്ലാവുകള്‍ ഒറ്റത്തടി വൃക്ഷത്തെ പോലെ അങ്ങനെ നില്‍ക്കുന്നു . അവിടെയുള്ള എല്ലാ വൃക്ഷങ്ങളുടെയും തടികള്‍ വെള്ള പുതച്ചു നില്‍ക്കുന്നത് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചു . അവ മലിനീകരണം കുറവ് എന്ന പാരിസ്ഥിതിക സൂചകമായ ലൈക്കനുകള്‍ ആയിരുന്നു . അങ്ങനെ ആ മനോഹര കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ ഇടയ്ക്കല്‍ ഗുഹയിലേക്കുള്ള സ്റ്റോപ്പില്‍ ഇറങ്ങി . കൂടെ ഒരു റഷ്യക്കാരനും ഉണ്ടായിരുന്നു . അറിയാവുന്ന മുറി ഇംഗ്ലീഷില്‍ പുള്ളിയോടും സംസാരിച്ച്‌ ഞങള്‍ കുത്തനെ ഉള്ള കയറ്റം കയറി ഏകദേശം 1.4 km നടന്നു വേണം ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്താന്‍ . കുറച്ചു നടന്നു കഴിഞ്ഞു കടയില്‍ നിന്നും ഓരോ ശര്‍ബത്തും കുടിച്ചു വീണ്ടും നടപ്പ് തുടങ്ങി . ഇരുവശങ്ങളിലും കച്ചവടക്കാര്‍ . തേന്‍ നെല്ലിക്ക . പൈന്‍ ആപ്പിള്‍ , മോരും വെള്ളം , ചക്ക , കരിക്ക് ഇങ്ങനെ നീളുന്നു , കര കൌശല വസ്തുക്കള്‍ ഇങ്ങനെ നീളുന്നു... അങ്ങനെ ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നു . ഇടയ്ക്ക് ഓരോ ഫോട്ടോകളും ഒക്കെ എടുത്താണ് യാത്ര . അവിടെയ്ക്ക് കൂടുതലും എത്തിക്കൊണ്ടിരുന്ന ആളുകള്‍ തമിഴനും കന്നഡ ക്കാരും ആയിരുന്നു . അവര്‍ ഇങ്ങോട്ടും നമ്മള്‍ അങ്ങോട്ടും ....ടിക്കെറ്റ് കൌണ്ടെറില്‍ നിന്നും നാല്‍പതു രൂപ കൊടുത്ത് രണ്ടു ടിക്കെറ്റ് വാങ്ങി ഗുഹയിലേക്കുള്ള പ്രവേശനം സാധ്യമാക്കി . വന്യ സൌന്ദര്യത്തെ തടസപ്പെടുത്തി മനുഷ്യ ഇടപെടലുകള്‍ നടത്തിയത് എന്നെ തെല്ലൊന്നു വിഷമിപ്പിച്ചു എങ്കിലും യാത്ര തുടര്‍ന്നു . കുത്തനെയുള്ള കയറ്റം കേറുമ്പോഴും എന്‍റെ മനസില്‍ ഒരിക്കല്‍ പോലും തോന്നിയിരുന്നില്ല എന്നിലെ ഭയത്തെ അതിശയിപ്പിക്കുന്ന ഒന്നാകും ഈ കയറ്റം എന്നത് . ഗുഹ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ രൂപം കൊണ്ട ബിംബം ആയിരിക്കാം ഒരു പക്ഷെ എന്നെ അങ്ങനെ കബളിപ്പിച്ചത് . കുറച്ചു കയറ്റം മനുഷ്യനാല്‍ വെട്ടി ഒതുക്കി വൃത്തിയാക്കിയ പടികളിലൂടെ ആയിരുന്നു . അതില്‍ തന്നെ കുറച്ചു മുകളില്‍ എത്തിയപ്പോഴേയ്ക്കും എന്റെ ഭയത്തെ ഇരട്ടിപ്പിച്ചു . കയറാന്‍ ബുദ്ധിമുട്ട് തോന്നിപ്പിക്കുന്ന തരത്തില്‍ ഉള്ള കയറ്റം . സുഹൃത്ത് നിഷ്പ്രയാസം അതിലൂടെ കയറിപ്പോയി . ബാക്കി ഉള്ള ആളുകളും കുട്ടികളും ഒക്കെ പേടിച്ചും അല്ലാതെയും ഒക്കെ കയറിപ്പോകുന്നു . ഞാന്‍ അവിടെ ശങ്കിച്ചു നിന്നു . അപ്പോഴേയ്ക്കും സുഹൃത്ത് അവിടെ നിന്നും എന്നെ വിളിക്കുന്നുണ്ടായിരുന്നു . മുകളില്‍ സമതലം ആണെന്നും ഇത് പോലെ കയറ്റം ഇല്ലെന്നും ഇവിടെ നല്ല തണുപ്പ് ആണെന്നുമൊക്കെ പറഞ്ഞു എന്നെ പ്രലോഭിപ്പിക്കുന്നതടൊപ്പം ഭയമുള്ള കുട്ടികളെ അവന്‍ മുകളിലോട്ട് പിടിച്ചു കയറ്റുകയും ചെയ്യുന്നുണ്ടായിരുന്നു . അങ്ങനെ എന്തും വരട്ടെ എന്ന് കരുതി മനസില്ലാമനസോടെ ഞാനും കയറി . പിടിച്ചതിനേക്കാള്‍ വലുതാണ്‌ അളയില്‍ എന്ന അവസ്ഥ ആയിരുന്നു എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞത് . ബാക്കി ഉള്ള സന്ദര്‍ശകരൊക്കെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു വര്‍ദ്ധിച്ച ആവേശത്തോടെ . ഇനി ഇല്ല എന്നും പറഞ്ഞുകൊണ്ട് ഞാനും . പക്ഷെ സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി stainless സ്റ്റീല്‍ കൊണ്ടു നിര്‍മിക്കപ്പെട്ട ഗോവണിയിലൂടെ കുത്തനെ മുകളിലേക്ക് ... വനത്തിന്റെ തനതു സൌന്ദര്യത്തിന്റെ ഭംഗി കെടുത്തുന്ന ഒന്നായി stainless സ്റ്റീല്‍ കൊണ്ടു നിര്‍മിക്കപ്പെട്ട ഗോവണി അവിടെ നിലകൊണ്ടു . എങ്ങനെയോ ഞാനും അവരോടൊപ്പം ഗുഹാ ചിത്രങ്ങളും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള സ്ഥലത്ത് എത്തിപ്പെട്ടു . അതിന്റെ ചരിത്രം പറഞ്ഞു തരാം എന്ന് പറഞ്ഞു ഒരാള്‍ എല്ലാവരെയും വിളിക്കുന്നുണ്ടായിരുന്നു എങ്കിലും ആരും കുറെ നേരത്തേയ്ക്ക് ആ പരിസരത്തേയ്ക്ക് തിരിഞ്ഞു നോക്കിയത് പോലും ഇല്ല . വലിയ പാറകള്‍ക്കിടയില്‍ ഒരു പാറ നില്‍ക്കുന്നു അതുകൊണ്ടാണ് ഇടയ്ക്കല്‍ എന്ന പേര് വന്നത് . അവിടെയുള്ള ചിത്രങ്ങളെയും അതിന്റെ ചരിത്രത്തെയും കുറിച്ച് ആ ചെറുപ്പക്കാരന്‍ വിശദീകരിച്ചു . സമുദ്ര നിരപ്പില്‍ നിന്നും നാലായിരം അടി ഉയരെ ഉള്ള ആ സ്ഥലത്ത് ആളുകള്‍ എങ്ങനെ എത്തിപ്പെട്ടു എന്നും മറ്റും ഉള്ള ചിന്ത എന്നെ വീണ്ടും അത്ബുധപ്പെടുത്തി . പ്രകൃതി തീര്‍ത്ത ഒരു അത്ബുധ പ്രതിഭാസം തന്നെ ആണ് ഇടയ്ക്കല്‍ .. ഒരു വിധത്തില്‍ താഴേയ്ക്ക് ഞാന്‍ ഇറങ്ങി എന്നത് എന്നെ അതിശയിപ്പിക്കുന്നു . തേന്‍ നെല്ലിക്കയും ഒക്കെ കഴിച്ചു ഞങ്ങള്‍ അടുത്ത സ്ഥലം ലക്ഷ്യമാക്കി ബസ്‌ സ്റ്റോപ്പിലെത്തി അപ്പോഴേയ്ക്കും സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു . അടുത്ത ബസ്‌ പന്ത്രണ്ടരയ്ക്ക് ആണ് ഉള്ളതെന്ന് അവിടെ ഉണ്ടായിരുന്ന ഒരു വൃദ്ധന്‍ പറഞ്ഞു . ഞങ്ങള്‍ വന്ന ബസില്‍ തന്നെ തിരിച്ചും . അടുത്ത സ്ഥലം മുത്തങ്ങ വന്യജീവി സങ്കേതം . പുല്‍പ്പള്ളി ബസില്‍ കയറി മുത്തങ്ങയിലേക്ക് ..ഉച്ച ഭക്ഷണം അവിടെ ചെന്നിട്ട് ആകാം . ഇത്തവണ റോഡിനിരുവശവും അനുസരണയോടെ നില്‍ക്കുന്ന തേക്കിന്‍ വൃക്ഷങ്ങള്‍ ആയിരുന്നു . അതുപോലെ മരിച്ച മുളം കാടുകളും . അവയുടെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു . മുത്തങ്ങയില്‍ ഇറങ്ങി ഭക്ഷണം കഴിച്ചു ഞങ്ങള്‍ വന്യ ജീവി സങ്കേതത്തിലേക്ക് നടന്നു .നടക്കുമ്പോഴും മരിച്ച മുളയുടെ തേങ്ങല്‍ കാതില്‍ പതിച്ചു കൊണ്ടേയിരുന്നു . പക്ഷെ ഞങ്ങള്‍ക്ക് വന്യ ജീവി സങ്കേതത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല . കുറച്ചു സമയം അവിടെ നിന്ന ശേഷം വീണ്ടും തിരിച്ചു റൂമിലേക്ക് ....
പിറ്റേ ദിവസം രാവിലെ 5.30 ക്ക് തന്നെ മുറി ഒഴിഞ്ഞു കൊടുത്ത് കുറുവ ദ്വീപ്‌ എന്ന അടുത്ത സ്ഥലത്തേയ്ക്ക് . ചെറിയ തണുപ്പുള്ള പ്രഭാതം . പുല്‍പ്പള്ളി ബസില്‍ കയറി ഞങ്ങള്‍ അവിടെ ഇറങ്ങി . അവിടെ നിന്നും അടുത്ത ബസ്‌ കയറി കുറുവ ജംഗ്ഷനില്‍ ഇറങ്ങി . ബസില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു -താഴെ ഇറങ്ങി വയല്‍ വരമ്പിലൂടെ , പുഴയുടെ തീരത്ത് കൂടെ നിങ്ങള്‍ക്ക് കുറുവ ദ്വീപില്‍ എത്താം എന്ന് . പക്ഷെ ആന ഇറങ്ങുന്ന സമയം ആണ് അതുകൊണ്ട് അത് വേണ്ട ഇവര്‍ക്ക് പരിചയം ഇല്ലല്ലോ ഓട്ടോയ്ക്ക് പോകട്ടെ എന്ന് കണ്ടക്ടറും . ഞങ്ങള്‍ നടന്നു പോകാന്‍ തന്നെ തീരുമാനിച്ചു . അവിടെ കണ്ട ആളുകളോട് ദ്വീപിലേക്കുള്ള വഴി ചോദിചു . അവരും പറഞ്ഞു ആന ഇറങ്ങുന്ന വഴിയാണ് അതിലെ പോകണ്ട എന്ന് .എങ്കിലും ഞങ്ങള്‍ ആ വഴി തന്നെ തെരഞ്ഞെടുത്തു .
തികച്ചും കോരിത്തരിപ്പിക്കുന്ന ഒരു യാത്ര തന്നെ ആയിരുന്നു കാട്ടിലൂടെ ഉള്ള ആ യാത്ര . മരിച്ചു നില്‍ക്കുന്ന മുളകളും അവയുടെ തേങ്ങലുകളും വൃക്ഷ മുത്തശ്ശികളും കൊച്ചു മക്കളും അവയുടെ ഇടയിലൂടെ ഒഴുക്കുന്ന പുഴയുടെ നേരിയ ഒഴുക്കും ഒക്കെ കൂടി വളരെ സുന്ദരമായ ഭീതിത യാത്ര . ഞങ്ങള്‍ നടന്നു പോയ വഴിയില്‍ അതിനു കുറച്ചു മുന്പ് എപ്പോഴോ പോയ ആനയുടെ കാല്‍പ്പാടുകളും ആനപ്പിണ്ടവും ആന പിഴുത മരങ്ങളും ഞങ്ങളുടെ യാത്രയെ കുറേക്കൂടി കോരിത്തരിപ്പിച്ചു . അങ്ങനെ ശ്വാസം അടക്കിപ്പിടിച്ച യാത്രയുടെ അവസാനം ദ്വീപ്‌ ആയിരുന്നു . ആളുകള്‍ വന്നെത്തുന്നതെ ഉണ്ടായിരുന്നുള്ളൂ . കുറച്ചു നേരം ഞങ്ങള്‍ ധൂസര വര്‍ണത്തില്‍ ആയ കബനിയുടെ തീരത്ത് ഇരുന്നു . അവിടെ അടുത്ത കടയില്‍ നിന്നും കപ്പയും ഇറച്ചിയും കഴിച്ച് ആപ്പീസറന്മാരുടെ വരവിനായ് കാത്തു . പ്രവേശന പാസും കരസ്ഥമാക്കി ചങ്ങാടത്തില്‍ കബനിയുടെ വിരിമാറിലൂടെ ദ്വീപിലേക്ക് .. മനുഷ്യന്‍റെ കടന്നു കയറ്റം അവിടെയും കാടിനെ നശിപ്പിച്ചതിന്റെ കൃത്രിമ പാതയിലൂടെ നടന്നു . ഏകദേശം രണ്ടു മണിക്കൂര്‍ അവിടെ ചെലവഴിച്ചു . അവിസ്മരണീയവും മനം കുളിര്‍പ്പിക്കുന്നതുമായ അനുഭവം . അവിടെ നിന്നും മറ്റൊരു വഴിയിലൂടെ അതായത് മാനന്തവാടിയിലേക്കുള്ള കബനിയുടെ അങ്ങേക്കരയിലൂടെ തിരികെ ഉള്ള യാത്ര ...
ഒന്‍പതു ഹെയര്‍ പിന്‍ വളവുകള്‍ ഉള്ള NH 212 ലെ വയനാടന്‍ ചുരം ഇറങ്ങിയുള്ള യാത്ര അതിനെക്കാളും മനോഹരം . അങ്ങനെ താമരശ്ശേരി ചുരവും ഇറങ്ങി ചരിത്രമുറങ്ങുന്ന കോഴിക്കോട്ടേയ്ക്ക് ....അവിടെ നിന്നും അവിസ്മരണീയ യാത്രയുടെ കുളിരും ഒപ്പം വേദനയോടും കൂടി വീട്ടിലേക്ക്..

No comments:

Post a Comment